ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും എംപിമാരും നടത്തിയ ധര്‍ണയ്ക്കിടെ ഡല്‍ഹി പോലീസ് തന്നെ കൈയേറ്റം ചെയ്തതില്‍ ആശങ്കയോ ഭയമോ ഇല്ലെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.
ബിജെപിയും കേന്ദ്രമന്ത്രിമാരും തനിക്കെതിരേ നടത്തുന്ന കുപ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസമാണു തനിക്കു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നോട് എങ്ങനെയാണു പെരുമാറിയതെന്നത് അപ്രസക്തമായ കാര്യമാണ്. അതൊന്നും കാര്യമാക്കുന്നില്ല. ചൊവ്വാഴ്ച ഉണ്ടായതിന്റെ അഞ്ചിരട്ടി ഏറ്റുവാങ്ങാന്‍ തയാറാണ്. എന്നാല്‍, വിദ്യാര്‍ഥികളോട് എന്താണു ചെയ്തതെന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസസമ്പ്രദായത്തിനും എന്തു സംഭവിക്കുന്നു? ചോദ്യപേപ്പര്‍ ചോര്‍ച്ച, അതുമൂലം കുട്ടികള്‍ക്കു നല്‍കേണ്ടിവന്ന വില എന്നിവയിലായിരിക്കണം ശ്രദ്ധയെന്നും രാഹുൽ വിശദീകരിച്ചു.
രാഹുല്‍ഗാന്ധി വാക്കു മാറിയെന്ന കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ ആരോപണത്തെ രാഹുല്‍ പുച്ഛിച്ചു തള്ളി. ജിതേന്ദ്ര സിംഗ് അപ്രസക്തനാണ്. ഇപ്പോഴുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന് റോളൊന്നുമില്ല. അത്തരം ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല- രാഹുല്‍ പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ നടത്തിയ ധര്‍ണയ്ക്കിടെ ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയാല്‍ പ്രശ്നം തീരുമെന്ന് രാഹുല്‍ പറഞ്ഞെന്നും പിന്നീട് അതു മാറ്റിയെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ആരോപിച്ചത്.